അവധിക്കാലം

അവധിക്കാലം എന്നും എല്ലാവർക്കും ആഹ്ളാദാരവങ്ങളുടെ കാലമാണ്. പഠനത്തിന്റെ മുഷിപ്പിൽ നിന്നും ജീവിതത്തിന്റെ തിരക്കിൽ നിന്നുമുള്ള ഒരു മോചനമാണ് അവധിക്കാലങ്ങൾ. ഊർജ്ജം വീണ്ടെടുക്കാനും പുതിയ അധ്യയന/ഉദ്യോഗ വർഷത്തിലേക്ക് മനസ്സൊരുക്കാനും നല്ല അവധിക്കാലങ്ങൾ അത്യന്താപേക്ഷിതമാണ്.

തലമുറകളുടെ അന്തരം

ജീവിതത്തിന്റെ മധ്യവയസ്സിലെത്തി നിൽക്കുമ്പോൾ പഴയകാലത്തെ അവധിയാഘോഷങ്ങൾ എന്നും തലമുറകൾക്കിടയിലെ വലിയ വിടവുകൾ വെളിപ്പെടുത്തുന്നവയായിരിക്കും. പുതുതലമുറയുടെ സൈബർ അവധിക്കാലത്തെപ്പറ്റി അധികമായി ആകുലപ്പെടുന്ന മാതാപിതാക്കളാണധികവും. അവരുടെ മുൻപിൽ തന്റെ കുട്ടിക്കാലത്തെ അവധിക്കാലങ്ങളുടെ വർണശബളിമ വിളമ്പി ആത്മരതിയടയുന്നവരാണ് അധികവും.

കൊയ്ത്തുകഴിഞ്ഞ പാടത്തെ കളിപ്പന്തും, കുട്ടീം കോലും, ഒളിച്ചു കളിയും പിന്നീട് ക്രിക്കറ്റിനും കാല്പന്തിനും വഴിമാറിക്കൊടുത്ത കൗമാര ഓർമ്മകൾ പുതിയ തലമുറയെ ബോറടിപ്പിക്കാൻ അത്യവശ്യം ചേരുവകളായി കഴിഞ്ഞിരിക്കും. പിന്നീട് നിങ്ങളുടെ കാലം കെട്ട കാലമാണെന്നൊരു പ്രവചനവും പുതിയ കാലത്തെ ക്രിയാത്മകമാക്കാനുള്ള കുറെ ഉപദേശങ്ങളും.

എന്റെ കുട്ടിക്കാലത്ത് എനിക്കു കിട്ടിയ ഉപദേശങ്ങൾ എത്രത്തോളം മടുപ്പിക്കുന്നവയായിരുന്നെന്നു മറന്ന് ഞാൻ ഒരു ഉപദേഷ്ടാവിന്റെ റോൾ സ്വീകരിച്ചു കഴിഞ്ഞിരിക്കുന്നു.

നാല്പതുകളുടെ ആദ്യപകുതിയിലെത്തി നിൽക്കുമ്പോൾ എന്തായിരുന്നു എന്റെ അവധിക്കാലം എന്നു ചിന്തിക്കാൻ കൗതുകം തോന്നുന്നു.

പരീക്ഷാക്കാലം അവസാനിക്കുന്നതും കാത്തിരിക്കുന്ന രാപകലുകൾ., വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുന്ന ബന്ധുവീടുകളിലേക്കുള്ള യാത്രകൾ: അതു മിക്കപ്പോഴും അമ്മവീട്ടിലേക്കായിരിക്കും. ഇന്നത്തെ സ്ലീപോവറുകളുടെ ഒരു പഴയ കലാരൂപം.

അതൊക്കെ ഒരിക്കലും അവസാനിക്കരുത് എന്ന് കരുതുന്ന നിമിഷങ്ങളായിരുന്നു. ഉടലെടുക്കുന്ന പുതിയ സൗഹൃദങ്ങൾ, പുതിയ കാളീരൂപങ്ങൾ, പുതിയ രുചിഭേദങ്ങൾ എല്ലാം ഗൃഹാതുരത്വത്തിന്റെ രൂപത്തിൽ മിന്നിമറയുമ്പോൾ എങ്ങനെയാണ് പുതിയ തലമുറയുടെ സൈബർ അവധിക്കാലത്തെ പഴിക്കാതിരിക്കുക!

പക്ഷെ അവധിക്കാലങ്ങളിലും ആഘോഷങ്ങളിലും ഒത്തുചേരലുകളിലും തലമുറകളുടെ അന്തരം ഉണ്ടെന്ന് ഉറപ്പിച്ചു പറയാനാകുമോ? മാറ്റങ്ങളുണ്ടായത് ഒരുപക്ഷെ മുതിർന്ന തലമുറയുടെ ചിന്താഗതികളിലാകാം. കാലത്തിനൊപ്പം നീന്തുമ്പോഴും വരും തലമുറകൾക്കുണ്ടാകുന്ന മാറ്റം അംഗീകരിക്കാം മടിക്കുന്ന എന്റെ മനസ്സിനെത്തന്നെയാകും പ്രതിസ്ഥാനത്തു നിർത്തേണ്ടി വരിക.

മാറ്റങ്ങൾ അനിവാര്യമാണ്. അവയെ അംഗീകരിക്കുകയും അതനുസരിച്ച് ജീവിതത്തെ ക്രമപ്പെടുത്തുകയുമാണ് വിവേകമുള്ളവർ ചെയ്യേണ്ടത്. ഞാനും എന്റെ തലമുറയും അവധിക്കാലം ആസ്വദിച്ചതുപോലെ ഇന്നത്തെകുഞ്ഞുങ്ങളും അവരുടെ കൂട്ടുകാർക്കൊപ്പം അവധിക്കാലം ആവാദിക്കുന്നുണ്ടെന്നു നാം മനസ്സിലാക്കണം. അത് ഒരുപക്ഷെ ഓൺലൈൻ പ്ളാറ്ഫോമിലാകാം, മൊബൈൽ ഫോൺ ആപ്പുകളിലൂടെയാകാം. അവരുടെ കളികൾ വ്യത്യസ്തങ്ങളാകാം. അവരുടെ ഭാഷ പുതിയതാകാം. പക്ഷെ നാം മനസ്സിലാക്കേണ്ടത് അവർ അവരുടെ കാലത്തേ അവരുടേതായ രീതിയിൽ ആസ്വദിക്കുന്നുണ്ടെന്നു തന്നെയാണ്.

രക്ഷകര്താക്കളെന്ന നിലയിൽ അവരെ മോണിറ്റർ ചെയ്യുക എന്നതാണ് നമ്മുടെ കടമ. ബെഡ്‌റൂമിൽ ഗാഡ്ജറ്റ്‌സുകൾ അനുവദിക്കാതിരിക്കുന്നതും കംപ്യൂട്ടർ പൊതുസ്ഥലത്തു വയ്ക്കുന്നതും മൊബൈൽ ഫോണുകളിൽ പാരന്റൽ കണ്ട്രോൾ ഇൻസ്റ്റാൾ ചെയ്യുന്നതുമെല്ലാം അവരുടെ ലോകത്തിലേയ്ക്ക് കടന്നു കയറാതെതന്നെ അവരെ നിയന്ത്രിക്കാനുള്ള ഉപാധികളാണ്. അവയൊന്നും രഹസ്യമായി ചെയ്യേണ്ടതില്ല. ഓൺലൈൻ ലോകത്തിന്റെ കപടതകളെക്കുറിച്ച് കുട്ടികളോട് തുറന്നു സംസാരിക്കുക. അവരെ വിശ്വാസമില്ലാഞ്ഞിട്ടല്ല എന്നു പറഞ്ഞു മനസിലാക്കുക.

സുരക്ഷിതത്വ ബോധം എന്ന സങ്കല്പം

മുതിർന്ന തലമുറ അവരുടെ കുട്ടികളുടെ സുരക്ഷിതത്വത്തെപ്പറ്റി ഏറെ ഉത്കണ്ഠാകുലരാണ് . വീടിന്റെ നാലുചുമരുകളും സ്കൂളിന്റെ വലിയ മതിലുകളും അവർക്കു വേണ്ട സുരക്ഷിതത്വം നൽകുമെന്ന മിഥ്യാബോധത്തിലാണ് ലഭ്യമായ വിനോദോപാധികൾ വീട്ടിൽ തന്നെയൊരുക്കി നാം മക്കളെ സുരക്ഷിതരാക്കാൻ ശ്രമിക്കുന്നത്.

പ്രണവ് ഏഴാം ക്ലാസ്സിൽ പഠിച്ചു കൊണ്ടിരുന്നപ്പോഴാണ് കുളിമുറിയിൽ വീണ് കയ്യൊടിഞ്ഞ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.വലം കൈ മൂന്നായി വട്ടം ഒടിഞ്ഞിരുന്നു. ഒരു ബന്ധുവിനെ കാണാൻ ആശുപത്രിയിൽ ചെന്നപ്പോഴാണ് സർക്കാർ ഉദ്യോഗസ്ഥനായ അവന്റെ അപ്പനെ കാണുന്നതും അദ്ദേഹത്തിന്റെ ഒപ്പം ഞാൻ അവന്റെ മുറിയിൽ ചെല്ലുന്നതും. വേദന കൊണ്ട് പുളഞ്ഞു കരയുന്ന പ്രണവിനെ പ്രതീക്ഷിച്ച് അകത്തേയ്ക്കു കയറിയ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവൻ എന്നെ ചിരിച്ചുകൊണ്ട് വിഷ് ചെയ്തു. അവന്റെ കൂട്ടുകാരനായ എന്റെ മകനെപ്പറ്റി അന്വേഷിച്ചു. മുറിയിലുണ്ടായിരുന്ന അമ്മാമയോടും കുഞ്ഞമ്മയോടും കസിന്സിനോടും തമാശ പറഞ്ഞു ചിരിച്ചു കൊണ്ടിരുന്ന അവന്റെ മുഖത്തെ സന്തോഷം കണ്ട് ഞാൻ അത്ഭുതപ്പെട്ടു. അവന്റെ പെരുമാറ്റം കൈ ഒടിഞ്ഞ ഒരു കുട്ടിയുടേതായിരുന്നില്ല, പകരം നാളുകൾ കൂടി കൂട്ടിൽ നിന്നും തുറന്നു വിടപ്പെട്ട ഒരു പക്ഷിയുടേതോ, പട്ടികുട്ടിയുടേതോ ഒക്കെ ആയിരുന്നു.

പ്രണവ് ഇന്നത്തെ മിക്ക കുട്ടികളുടെയും പ്രതീകമാണ്. അവരെ സുരക്ഷിതരാക്കാൻ നമ്മൾ വീട്ടിനുള്ളിൽ പിടിച്ചു കെട്ടുന്നു. പഴയ കാലങ്ങളിൽ നമ്മെ സുരക്ഷിതരായി കാത്തുകൊണ്ടിരുന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയും കണ്ണുകൾ നമ്മൾ കെട്ടിമറയ്ക്കുന്നു. കുട്ടികളെ ക്യാമറക്കണ്ണുകൾക്കു ഭരമേല്പിക്കുന്നു.

അകന്നുപോയതോ അറ്റുപോയതോ ആയ ബന്ധങ്ങളുടെയും സൗഹൃദങ്ങളുടെയും സുരക്ഷിതവലയം തിരിച്ചു പിടിക്കുക എന്നത് കുഞ്ഞുങ്ങളുടെ അവധിക്കാലഘോഷത്തിനു വേണ്ടി നമുക്ക് കാത്തുസൂക്ഷിക്കാൻ കഴിയുന്ന വലിയ സൗഭാഗ്യമായിരിക്കും.

പുതിയകാല ആഘോഷങ്ങളെ കൃത്യമായി നിര്വചിക്കാനാവുക എന്നതാണ് മാതാപിതാക്കന്മാർക്കും സമൂഹത്തിനും ഇന്നത്തെ കുട്ടികളോട് ചെയ്യാനാവുന്ന ക്രിയാത്മകമായ കാര്യം. എന്ത് ചെയ്യണമെന്നോ എങ്ങനെ പെരുമാറണമെന്നോ ഉള്ള നിർദേശങ്ങൾ നല്കുന്നതിലല്ല കാര്യം. അവരെ മനസ്സിലാക്കുന്നതിലാണ്.

അവധിക്കാലം ആഘോഷിക്കാനുള്ളതാണെന്നും ആഘോഷങ്ങളുടെ അതിരുകൾ എന്താണെന്നും കുട്ടികളെ മനസ്സിലാക്കികൊടുക്കേണ്ടതുണ്ട്. കൗമാരക്കാർ അവധിക്കാലങ്ങളിൽ കൂട്ടുകാരോടൊത്തു സിനിമയ്ക്ക് പോകുന്നതും പുതിയ സ്ഥലങ്ങൾ സന്ദർശിക്കുന്നതും പുതിയ സൗഹൃദങ്ങൾ സൃഷ്ടിക്കുന്നതുമെല്ലാം ഇതിൽ പെടുത്താവുന്നതാണ്. പുതിയ സൗഹൃദങ്ങളിലൊക്കെ പാലിക്കേണ്ട അകലത്തെയും തിരിച്ചറിവുകളെയും പറ്റി വ്യക്തമായ ധാരണകൾ കുട്ടികൾക്കു നൽകിയിരിക്കണം. തുറന്ന ചർച്ചകളും വാദപ്രദിവാദങ്ങളും ഇതിനു നല്ല പോംവഴികളാണ്. കുട്ടികൾക്കു പറയാനുള്ളത് കേൾക്കുകയാണ് ഏറ്റവും നല്ല വഴി. അവരിലൂടെ മാത്രമേ അവരുടെ താഴുകൾ തുറക്കാനാവൂ.

നമ്മുടെ ആശയങ്ങളെയും പദ്ധതികളെയും പുതിയ സാഹചര്യങ്ങളുമായി ലിങ്ക് ചെയ്യുകയാണ് ഏറ്റവും നല്ല രീതി. ഉദാഹരണത്തിന് കുട്ടികളിൽ വായനാശീലം വർധിപ്പിക്കാനാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ കുട്ടികളെയും കൊണ്ട് ലൈബ്രറിയിൽ പോകുന്നതിനൊപ്പം തന്നെ ഓൺലൈൻ വായനയുടെ സാധ്യതകൾ അവരെ പരിചയപ്പെടുത്താം.

ഓൺലൈൻ ഗെയിമുകളിൽ താല്പര്യമുള്ള കുട്ടികൾക്ക് പ്ലേയ്‌ഗ്രൗണ്ടിലോ പാർക്കിലോ പോയി കളിക്കുന്നതിന്റെ ഗുണഗണങ്ങളെക്കുറിച്ചു പറഞ്ഞു കൊടുക്കുന്നതിന്റെയൊപ്പം തന്നെ ഗെയിമുകൾ കൂട്ടായി കളിക്കുവാൻ മറ്റു കൂട്ടുകാരെ ക്ഷണിക്കാൻ അവരെ അനുവദിക്കുന്നത് വഴി അവരുടെ ചിന്തയുടെ തലത്തിലേയ്ക്ക് നാം പ്രതിബന്ധങ്ങളില്ലാതെ നടന്നു കയറുകയാവും ചെയ്യുക.

കൊറോണക്കാലത്തെ അവധി

വിവിധ ഭീഷണികൾ നിലനിൽക്കുന്ന കാലത്താണ് ഇത്തവണത്തെ അവധിക്കാലമെന്നത് ഒരു വെല്ലുവിളിയാണ്. മുൻകൂട്ടി കരുതി വച്ചിരിക്കുന്ന എല്ലാ പദ്ധതികളും മാറ്റിയെഴുതേണ്ടി വരുമോ എന്ന ഭീതിയും വേണ്ട. പദ്ധതികളെ സാഹചര്യത്തിനനുകൂലമായി പരിവർത്തനപ്പെടുത്തുക എന്നതാണ് എളുപ്പവഴി.

ചർച്ചകൾ ആരോഗ്യരംഗത്തെക്കുറിച്ചാകാം. വ്യക്തിത്വ ശുചിത്വത്തെപ്പറ്റിയും സമൂഹജീവിതശൈലിയെപ്പറ്റിയുമുള്ള കുട്ടികളുടെ വീക്ഷണങ്ങൾ മനസ്സിലാക്കാനും പുതിയ അറിവുകൾ പരിചയപ്പെടുത്താനും ഇത്തവണത്തെ അവധിക്കാലം ഉപയോഗപ്പെടുത്താം. പുതിയ ഹോബികൾ തുടങ്ങാനും നെറ്റിലൂടെ പുതിയ ഭാഷകൾ പഠിക്കാനും ഇഷ്ടമുള്ള പാട്ടുകൾ കേൾക്കാനും നല്ല നല്ല സിനിമകൾ കാണാനുമൊക്കെയായി ഈ അവധിക്കാലം കുട്ടികൾ ഉപയോഗിക്കട്ടെ!

Leave a Reply

Your email address will not be published. Required fields are marked *